പി ജെ, താങ്കള്‍ ഇങ്ങനെയൊക്കെയാണെന്ന് പലര്‍ക്കുമറിയില്ലായിരുന്നു

പി. ജെ ജോസഫ് എന്ന രാഷ്ടീയക്കാരനെ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പി. ജെ എന്ന അച്ഛനെ എത്ര പേര്‍ക്കറിയാം. മകന്റെ മരണം വേണ്ടി വന്നു അതറിയാന്‍. പി. ജെയുടെ ഭിന്നശേഷിക്കാരനായ മകന് മൂന്ന് ദിവസം മുമ്പാണ് മരിച്ചത്. ആ മകന് വേണ്ടി ജീവിച്ച പി. ജെയെക്കുറിച്ച് അപ്പോഴാണ് പുറം ലോകമറിഞ്ഞത്. ഇതേക്കുറിച്ച് ഇടുക്കി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ്. സുദീപ് ഫെയ്സ്ബുക്കില്‍ കുറിച്ച വരികള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. 'ജോസഫ് എന്ന അച്ഛാ, ജോക്കുട്ടന്റെ ദീപ്തമായ ഓര്‍മകള്‍ അങ്ങയെ ഏറ്റവും മികച്ച മനുഷ്യനും ഏറ്റവും നല്ല പൊതുപ്രവര്ത്തകനുമാക്കിത്തീര്ക്കുമെന്നും ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു'.കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്മാന് പി.ജെ. ജോസഫിന്റെ മകന് ജോമോന് ജോസഫ് എന്ന ജോക്കുട്ടന് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പില്‍നിന്ന്:
എല്ലാ അഹങ്കാരങ്ങളും അസ്തമിച്ചു പോകുന്ന ചില സമയങ്ങളുണ്ട്. അതിലൊന്ന് മരണമൊഴി രേഖപ്പെടുത്തലാണ്. ശരീരം മുഴുവന്‍ വെന്തു കരിഞ്ഞിട്ടുണ്ടാവും. അന്തരീക്ഷത്തില്‍ മനുഷ്യമാംസം വെന്ത ഗന്ധം നിറയും. ശരീരത്തില്‍ പേരിനൊരു പുതപ്പു മാത്രവും. അന്നേരവും ഓര്‍മ്മയ്ക്കും ബുദ്ധിക്കും യാതൊരു തകരാറും കാണില്ല. ഒരു ജീവിതം മുഴുവന്‍ അവര്‍ നിസംഗരായി നമുക്കു മുന്നില്‍ തുറന്നുവയ്ക്കും. സ്വര്‍ഗവാതില്‍പടിയില്‍ നില്ക്കുവോര് കള്ളം പറയില്ലെന്നതാണു വിശ്വാസം. ഒടുക്കം ഒപ്പിടാന്‍ കഴിയാതെ, വിരലടയാളം പതിക്കാന്‍ വെന്തു കരിഞ്ഞ വിരലുകള്‍ക്കാവതില്ലാതെ. ഏതാനും ദിവസങ്ങള്‍ക്കകം അവര്‍ എന്നേയ്ക്കുമായി ഉറങ്ങും. നമുക്ക് ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിച്ചു യാത്രയാകുന്നവര്‍.
രണ്ടാമത്തേത് ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിറ്റാര്‍ഡേഷന്‍, മള്‍ട്ടിപ്ള്‍ ഡിസബിലിറ്റീസ് എന്നിവ ബാധിച്ചവരുടെ ക്ഷേമത്തിനായുള്ള നാഷണല്‍ ട്രസ്റ്റ് ആക്റ്റിന് കീഴിലെ ജില്ലാതല സമിതിയുടെ യോഗമാണ്. അന്നത്തെ കോട്ടയം ജില്ലാ കലക്ടര്‍ അധ്യക്ഷനായ സമിതിയില്‍, ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ പ്രതിനിധിയെന്ന നിലയില്‍ പങ്കെടുത്തിരുന്ന യോഗങ്ങള്‍. ഭിന്നശേഷിക്കാരായ മുതിര്‍ന്ന മക്കളെ ഉടുത്തൊരുക്കി, ജില്ലയുടെ ഉള്‍പ്രദേശത്തു നിന്നൊക്കെ ബസില്‍ കയറി വന്ന്, ആ മക്കളെ ചേര്‍ത്തു പിടിച്ച്, നമ്മുടെ മുന്നില്‍ വന്ന് നില്ക്കുന്ന ആ നില്പുണ്ടല്ലോ. അവരുടെയൊക്കെ കണ്ണുകളിലൊന്നില്‍ മക്കളോടുള്ള സ്നേഹം നിറഞ്ഞൊഴുകും. രണ്ടാമത്തെ കണ്ണില്‍ ഞങ്ങള്‍ക്കു ശേഷം ഞങ്ങളുടെ കുഞ്ഞിന് ആരെന്ന ആധി കവിഞ്ഞൊഴുകും. ആ മക്കള്‍ അച്ഛനമ്മമാരുടെ കൈയില്‍ മുറുകെപ്പിടിച്ചിട്ടുണ്ടാവും.
അവിടെയിരുന്ന്, സി രാധാകൃഷ്ണന്റെ ഒറ്റയടിപ്പാതകള്‍ എന്ന നോവലിലെ റിട്ടയേഡ് ജസ്റ്റിസ് ഭാസ്കരമേനോനെയും ഭിന്നശേഷിക്കാരനായ മകന് സുകുവിനെയും ഓര്‍ത്തു പോകും. നാല്പതു കഴിഞ്ഞ ഭിന്നശേഷിക്കാരനായ മകന്റെ താടി വടിച്ചു കൊടുക്കുന്ന അരുണ്‍ ഷൂരിയെന്ന അച്ഛന്റെ അരുമയാര്‍ന്ന ചിത്രം നിങ്ങളെ പിന്തുടരാത്ത നിമിഷങ്ങളുണ്ടോ! ആ മകനും അതുപോലത്തെ മക്കള്‍ക്കും അച്ഛനമ്മമാരുടെ കാലശേഷം തുണയാകാന്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച ഷൂരി. അതുപോലെ വലിയൊരച്ഛന്‍ ഞങ്ങളുടെ തൊടുപുഴയിലുണ്ട്. ഭിന്നശേഷിക്കാരനായ മകന്റെ ജനനം തന്നെ കൂടുതല്‍ നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനുമാക്കി എന്നു പറഞ്ഞ ഒരച്ഛന്. ആ മകനായി മാറ്റിവച്ച സ്വത്തില്‍നിന്ന് എണ്‍പത്തിനാലു ലക്ഷം രൂപ കനിവ് എന്ന ചാരിറ്റബിള്‍ ട്രസ്റ്റിനായി നീക്കിവച്ച അച്ഛന്.
നിര്‍ധനരായ എഴുനൂറോളം കിടപ്പുരോഗികള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം നല്‍കാനായി പണം കണ്ടെത്തിയ അച്ഛന്. ഇന്നലെ ആ അച്ഛന്റെ ജീവിതത്തില്‍നിന്നു കൊഴിഞ്ഞു വീണത് രണ്ടിലകളായിരുന്നില്ല, മകന് എന്ന വന്മരമായിരുന്നു. മകന് മരിച്ചാല്‍ അച്ഛനോ, അച്ഛന് മരിച്ചാല്‍ മകനോ കൂടുതല്‍ ദുഃഖം എന്ന ഈച്ചരവാര്യരുടെ ഉത്തരമില്ലാ ചോദ്യം മുഴങ്ങുന്നു. ജോക്കുട്ടന്, ആ അച്ഛനിലൂടെ ഇനിയും ജീവിക്കുക തന്നെ ചെയ്യും. ട്രസ്റ്റിലൂടെ അനശ്വരനും. ജോസഫ് എന്ന അച്ഛാ, ജോക്കുട്ടന്റെ ദീപ്തമായ ഓര്‍മ്മകള്‍ അങ്ങയെ ഏറ്റവും മികച്ച മനുഷ്യനും ഏറ്റവും നല്ല പൊതുപ്രവര്‍ത്തകനുമാക്കിത്തീര്‍ക്കയും ചെയ്യും എന്നു ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.ജോക്കുട്ടനു മരണമില്ല. പ്രണാമം.