കൊച്ചി: മുതിർന്ന പൗരൻ്റെ വാട്ടർ കണക്ഷൻ വിഛേദിക്കുകയും അമിതമായ ബില്ല് നൽകുകയും ചെയ്ത വാട്ടർ അതോറിറ്റിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാർമിക വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.
എറണാകുളം മുളംതുരുത്തി സ്വദേശി കെ.കെ ചെല്ലപ്പൻ നായർ വാട്ടർ അതോറിറ്റിയുടെ ഉപഭോക്താവാണ്. 2016 ഏപ്രിൽ മാസം വരെ പരാതിക്കാരൻ കൃത്യമായി വെള്ളത്തിൻറെ തുക വാട്ടർ അതോറിറ്റിയിൽ അടക്കുമായിരുന്നു. എന്നാൽ 2016 ഏപ്രിൽ മാസത്തിനു ശേഷം 34,295 രൂപയുടെ അധിക ബിൽ വാട്ടർ അതോറിറ്റി ഉപഭോക്താവിന് നൽകി.
വാട്ടർ അതോറിറ്റിയുടെ അദാലത്തിൽ ഈ പ്രശ്നം ഉന്നയിച്ചുവെങ്കിലും പരിഹരിക്കപ്പെട്ടില്ല.
തുടർന്നാണ് നിയമവിരുദ്ധമായ നൽകിയ ബില്ല് റദ്ദാക്കണമെന്നും വാട്ടർ കണക്ഷൻ പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
മീറ്ററിൽ കാണുന്ന ബില്ല് തുക നൽകാൻ ഉപഭോക്താവ് ബാധ്യസ്ഥൻ ആണെന്ന നിലപാടാണ് വാട്ടർ അതോറിറ്റി കോടതി മുമ്പാകെ സ്വീകരിച്ചത്.
വെള്ളത്തിൻ്റെ മോഷണമോ ചോർച്ചയോ ഉണ്ടായെന്ന യാതൊരുവിധ പരിശോധന റിപ്പോർട്ടും വാട്ടർ അതോറിറ്റി ഹാജരാക്കിയതുമില്ലെന്ന് ഡി. ബി ബിനു അധ്യക്ഷനും, വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വിലയിരുത്തി.
അധികമായി നൽകിയ ബിൽ കുറവ് ചെയ്ത് വിഛേദിച്ച വാട്ടർ കണക്ഷൻ പുനസ്ഥാപിക്കുകയും, 5000/- രൂപ നഷ്ടപരിഹാരമായി ഉപഭോക്താവിന് നൽകണമെന്നും കേരള വാട്ടർ അതോറിറ്റി പിറവം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കോടതി ഉത്തരവ് നൽകി.