കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ് മൂന്നു പേര്‍ മരിച്ച സംഭവത്തില്‍ സോഷ്യല്‍ ഫോറസ്റ്ററി കണ്‍സര്‍വേറ്റര്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആനയുടെ കാലില്‍ ചങ്ങല ഇല്ലാത്തതും, പടക്കം പൊട്ടിച്ചതുമാണ് അപകടകാരണമെന്നാണ് സോഷ്യല്‍ ഫോറസ്റ്ററി കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
നാട്ടാന പരിപാലന ചട്ടത്തില്‍ ലംഘനമുണ്ടായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇടഞ്ഞ ആനകളായ ഗോകുലിന്റെയും, പീതാംബരന്റെയും കാലില്‍ ചങ്ങല ഉണ്ടായിരുന്നില്ല. സമീപത്തായി പടക്കം പൊട്ടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.രണ്ട് ആനകളുടേയും രക്തസാമ്പിളുകൾ തൃശൂരിൽ പരിശോധിച്ചിരുന്നു. പരിശോധനയിൽ പീതാംബരൻ എന്ന ആന മതപ്പാടിലായിരുന്നതായി തെളിഞ്ഞു. മതപ്പാടിലുള്ള ആനയെ ചട്ട വിരുദ്ധമായി എഴുന്നള്ളത്തിന് എത്തിച്ചു എന്നും റിപ്പോർട്ടിലുണ്ട്.
ഇനി ഇത്തരം അപകടങ്ങളൊന്നും ആവർത്തിക്കാതിരിക്കാൻ ആറ് നിർദേശങ്ങളും സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ സമർപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 13നാണ് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആനകളിടഞ്ഞ് മൂന്ന് പേർ മരിച്ചത്. ആനകളിടഞ്ഞതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടായിരുന്നു മരണം. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജന്‍ എന്നിവരാണ് മരിച്ചത്