ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ വീണ്ടും ഡൽഹിയിലേക്ക്. കനത്ത ജാഗ്രതയിലാണ് രാജ്യതലസ്ഥാനം. 2000ത്തിലധികം ട്രാക്ടറുകളിൽ കാൽലക്ഷത്തോളം വരുന്ന കർഷകരാണ് നീണ്ട സമരത്തിന് തയാറെടുത്ത് ഡൽഹിയിലേക്ക് വരുന്നത്. സംയുക്ത കിസാൻ മോർച്ച-നോൺ പൊളിറ്റിക്കൽ വിഭാഗത്തിന്റെയും കിസാൻ മസ്ദൂർ മോർച്ചയുടെയും നേതൃത്വത്തിൽ പ്രഖ്യാപിച്ച ‘ദില്ലി ചലോ’ മാർച്ചിനെ നേരിടാൻ ഡൽഹി, ഹരിയാന പൊലീസ് ശക്തമായ നടപടികൾ ആരംഭിച്ചു.
ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹി യിലേക്ക് പുറപ്പെട്ടു. കർഷകർ ഡൽഹിയിലെത്താതിരിക്കാൻ നൂറ് കണക്കിന് പൊലീ സുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. തിക്രി, സിംഘു, ഗാസിപൂർ, നോയിഡ അതി ർത്തികളിൽ റോഡിൽ ബാരിക്കേടുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡൽഹി – ഉത്തർപ്രദേശ് അതിർത്തിയിലും സമീപമേഖലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങൾ കൂട്ടംകൂടുന്നതും, ട്രാക്ടറുകളും സമരക്കാരുടെ വാഹനങ്ങളും വിലക്കി. ആയുധങ്ങളും വടികളും നിരോധിച്ചു.
സമരത്തിന് മൂന്നു മാസമായി തങ്ങൾ തയാറെടുക്കുകയാണെന്ന് കർഷക സംഘടന നേതാക്കൾ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 23 മഹാപഞ്ചായത്തുകൾ ചേർന്നു. കാമ്പയിനുകൾ സംഘടിപ്പിച്ചു. ആവശ്യങ്ങൾ നേടിയെടുക്കാൻ എല്ലാ തടസ്സങ്ങളും മറികടന്ന് ഡൽഹിയിലെത്തുമെന്നും അവർ പറയുന്നു. സമരത്തിൽ പങ്കെടുക്കാൻ കർണാടകയിൽനിന്ന് ട്രെയിനിൽ ഡൽഹിയിലേക്ക് പുറപ്പെട്ട 100 ഓളം വരുന്ന കർഷകസംഘത്തെ ഭോപാലിൽവെച്ച് മധ്യപ്രദേശ് പൊലീസ് തടഞ്ഞുവെച്ചു. സമരത്തിന് മുന്നോടിയായി ഫെബ്രുവരി 12 മുതൽ ഡൽഹിയിൽ ഒരു മാസത്തേക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഡൽഹിയിലേക്ക് ട്രാക്ടറുകളുടെ പ്രവേശനം നിരോധിച്ചു. തോക്കുകൾ, സ്ഫോടക വസ്തുക്കൾ, ചുടുകട്ടകൾ, കല്ലുകൾ, പെട്രോൾ, സോഡാ കുപ്പി എന്നിവയും കൈയിൽ കരുതാൻ പാടില്ല. ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളായ തിക്രു, സിംഘു, ഗാസിപൂർ, ബദർപൂർ എന്നിവിടങ്ങളിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. യാത്ര തടയാൻ ഡൽഹി അതിർത്തികളിൽ കോൺക്രീറ്റ് സ്ലാബും മുള്ളുവേലികളും പൊലീസ് സ്ഥാപിച്ചിരിക്കുകയാണ്.
സാമൂഹ്യവിരുദ്ധർ മാർച്ചിൽ നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. താങ്ങുവില നിയമപരമാക്കണമെന്നത് അടക്കമുള്ള ആവ ശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. രണ്ടായിരത്തിലേറെ ട്രാക്ടറുകളിലായി ഇരുപ തിനായിരം കർഷകരെ ങ്കിലും ഡൽഹിയിൽ എത്തുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. കൂടാതെ കാറിലും ബൈക്കിലും ബസിലും മെട്രോ ട്രെയിനുകളിലും എത്തിയേക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കൃഷി മന്ത്രി അർജുൻ മുണ്ട എന്നിവരുടെയും സീനിയർ ബി.ജെ.പി നേതാക്കളുടെയും വസതികൾ കർഷകർ വളയാൻ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദൂർ മോർച്ച തുടങ്ങി ഇരുനൂറോളം കർഷക സംഘടനകളാണ് സമരത്തിന് പിന്നിൽ.
പ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്രം അന്ന് നൽകിയ ഉറപ്പുകൾ പാലിക്കണമെന്നാ ണ് കർഷകരുടെ ആവശ്യം. കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയൽ, നിത്യാനന്ദ് റായ്, അർജുൻ മുണ്ട എന്നിവർ കർഷക നേതാക്കളുമായി ചണ്ഡിഗറിൽ ഈ മാസം എട്ടിന് ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. മന്ത്രിമാരുടെ ചർച്ച ഇന്നും തുടരും.