വി ഡി സതീശനെതിരെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കുള്ള അമർഷം കൂടുന്നു. അതിൻ്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസത്തെ കെ സുധാകരൻ്റെ വാക്കുകളിൽ പ്രകടമായത്. ഉപതെരഞ്ഞെടുപ്പിലെ ഏകപക്ഷീയമായ വിഡി സതീശന്റെ തീരുമാനങ്ങളിലുള്ള അതൃപ്‌തിയും സുധാകരൻ്റെ വാക്കുകളിൽ കാണാമായിരുന്നു.
ഉപതെരഞ്ഞെടുപ്പിൽ പി വി അൻവറിൻ്റെ പിന്തുണ സ്വീകരിക്കുന്നതിലുള്ള തർക്കമാണ് ഒരിടവേളക്കുശേഷം സതീശൻ സുധാകരൻ പരസ്യപോരിന് വീണ്ടും വഴി വെച്ചത്. സുധാകരൻ നിഷ്കളങ്കനാണെന്ന വിഡി സതീശൻ്റെ മുന വെച്ച പ്രയോഗവും സുധാകരനെ ചൊടിപ്പിച്ചിരുന്നു.
താൻ നിഷ്കളങ്കൻ തന്നെയെന്ന് സതീശന്റെ പ്രസ്താവനക്ക് മറുപടിയായി സുധാകരൻ പറഞ്ഞു. മറച്ചു വെച്ചിട്ട് ഒന്നുമുണ്ടാക്കാനില്ല. പറയാൻ തോന്നിയത് പറയും ചെയ്യാൻ തോന്നിയത് ചെയ്യും, അതാണ് തൻ്റെ ശൈലിയെന്നും സുധാകരൻ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിലെ മുതിർന്ന നേതാക്കളെ തഴഞ്ഞുള്ള സതീശൻ്റെ ഏകാധിപത്യ നിലപാടിലുള്ള അമർഷവും കെ സുധാകരനെ ചൊടിപ്പിക്കാൻ കാരണമായി. കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കും ഇതേ അമർഷമുണ്ട്. പാലക്കാട്ടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ ഉന്നയിച്ച കാര്യങ്ങൾ ശരിവെക്കുന്നതാണ് ഇതൊക്കെയും.
വി ഡി സതീശൻ്റെയും ഷാഫി പറമ്പിലിൻ്റെയും ഏകാധിപത്യത്തെ ചോദ്യംചെയ്താണ് ഡോക്ടർ പി സരീൻ പാലക്കാട് ഇടതു സ്വതന്ത്ര സ്ഥാനാർഥിയായത്. ഇതേ വിമർശനം തന്നെയാണ് ടി കെ ഷാനിബും കോൺഗ്രസിനെതിരെ വൈകാരികമായി ഉയർത്തിയത്. രാഹുൽ മാങ്കൂട്ടത്തിലിനു വേണ്ടി പാലക്കാട് പ്രചാരണത്തിനേയില്ലെന്ന് കെ മുരളീധരനും നിലപാട് കടുപ്പിച്ചിരുന്നു.