കൊച്ചി:വാഗ്ദാനം നൽകിയതിനു ശേഷം അഡ്വാൻസ് തക വാങ്ങുകയും തുടർ നടപടികൾ സ്വീകരിക്കാതെ ഉപഭോക്താവിനെ കബളിപ്പിക്കുകയും ചെയ്ത ഫിഷ് ഹാചറി സ്ഥാപനം സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണ് അവലംബിച്ചതെന്ന് എറണാകുളം ജില്ലഉപഭോക്തൃ തർക്ക പരിഹാര കോടതി.
എറണാകുളം, കിഴക്കമ്പലം സ്വദേശി ജോയ് എം വി , തൃശ്ശൂർ ജില്ലയിലെ പട്ടിക്കാട് പ്രവർത്തിക്കുന്ന മേക്കര ഫിഷ് ഹാച്ചറി എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പരാതിക്കാരന്റെ മീൻകുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനുവേണ്ടിയാണ് എതിർകക്ഷിയെ സമീപിച്ചത്. എതിർകക്ഷിയുടെ ആവശ്യപ്രകാരം ആയിരം രൂപ അഡ്വാൻസായി നൽകുകയും ചെയ്തു.
മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനായി പരാതിക്കാരൻ തൊഴിലാളികളെ നിർത്തി മത്സ്യക്കുളം വൃത്തിയാക്കി. എന്നാൽ മത്സ്യ കുഞ്ഞുങ്ങളെ എതിർകക്ഷി എത്തിച്ചില്ല.
മത്സ്യ കുഞ്ഞുങ്ങളെ എത്തിക്കാത്തതുമൂലം മീൻ വളർത്തൽ കൃഷി പരാതിക്കാരന് ഉപേക്ഷിക്കേണ്ടിവന്നു.
വാഗ്ദാനം നൽകിയതിനു ശേഷം കബളിപ്പിച്ചതിന് നഷ്ടപരിഹാരവും കോടതി ചെലവും അഡ്വാൻസായി നൽകിയ തുകയും ആവശ്യപ്പെട്ടുകൊണ്ടാണ് പരാതിക്കാരൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
ഉറപ്പുനൽകിയതിനു ശേഷവും ഉപഭോക്താവിനെ കബളിപ്പിച്ച നടപടി അധാർമികമായ വ്യാപാര രീതിയാണെന്ന് ഡി.ബി ബിനു പ്രസിഡണ്ടും വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു. 10000/- രൂപ നഷ്ടപരിഹാരവും ആയിരം രൂപ അഡ്വാൻസ് തിരിച്ചു നൽകുകയും, 5000 രൂപ കോടതി ചെലവും 45 ദിവസത്തിനുള്ളിൽ എതിർകക്ഷി പരാതിക്കാരന് നൽകണമെന്ന് കോടതി നിർദേശിച്ചു.
പരാതിക്കാരന് വേണ്ടി അഡ്വ. സുജ മാത്യു ഹാജരായി.