കേരളത്തിലെ ആഭ്യന്തര പാലുല്പാദനം വർദ്ധിപ്പിക്കുന്നതിനും ക്ഷീര കർഷകരുടെയും മിൽമ ഡീലർമാരുടെയും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനുമായി സഹകരണ ബാങ്കിംഗ് രംഗത്തെ ഏറ്റവും വലിയ ഷെഡ്യൂൾഡ് ബാങ്കായ കേരള ബാങ്കുമായി കേരളത്തിലെ പ്രമുഖ ക്ഷീര വിതരണ ശൃംഖലയായ മിൽമ ധാരണ പത്രം ഒപ്പുവച്ചു. 2025 ജനുവരി മാസം 8-ാം തീയതി കേരള ബാങ്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ബാങ്ക് പ്രസിഡന്റ് ശ്രീ. ഗോപി കോട്ടമുറിയ്ക്കലിന്റെയും മിൽമ ചെയർമാൻ ശ്രീ. കെ.എസ് മണിയുടെയും സാന്നിദ്ധ്യത്തിൽ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. ജോർട്ടി എം ചാക്കോയും മിൽമ മാനേജിംഗ് ഡയറക്ടർ ശ്രീ. ആസിഫ് കെ യൂസഫ് IAS ഉം ആണ് ധാരണ പത്രത്തിൽ ഒപ്പുവച്ചത്.
ധാരണ പ്രകാരം ക്ഷീര കർഷകർക്ക് കേരള ബാങ്കിന്റെ ക്ഷീര മിത്ര വായ്പാ പദ്ധതിയിലൂടെ ലളിതമായ വ്യവസ്ഥയിൽ കന്നുകാലികളെ വാങ്ങുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റ് അനുബന്ധ ആവശ്യങ്ങൾക്കുമായി 3 ലക്ഷം രൂപ വരെ കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാകും. കൂടാതെ മിൽമയുടെ ഫ്രാഞ്ചൈസി ഉടമകൾക്ക് അവരുടെ വിറ്റുവരവിന്റെ അടിസ്ഥാനത്തിൽ ഒരു ലക്ഷം രൂപവരെ വായ്പ ലഭിക്കുന്ന മിൽമ ഫ്രാഞ്ചൈസി ക്യാഷ് ക്രെഡിറ്റ് ലോണും അനുവദിക്കുന്നതാണ്.
75 ലക്ഷം ഉപഭോക്താക്കളുള്ള കേരള ബാങ്കിന്റെയും ദിനംപ്രതി 17 ലക്ഷം ലിറ്റർ പാൽ വിതരണം ചെയ്യുന്ന മിൽമയുടെയും ഭരണസമിതികളുടെ തീരുമാനപ്രകാരമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. കേരളത്തിലെ രണ്ട് പ്രമുഖ സഹകരണ സ്ഥാപനങ്ങൾ ചേർന്നുള്ള ഈ ധാരണയിലൂടെ 10.6 ലക്ഷത്തിലധികം ക്ഷീരകർഷകർക്കും മുപ്പതിനായിരത്തിലധികം പാൽ വിതരണ ഏജൻസികൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും കേരള ബാങ്കിന്റെ ക്ഷീര മിത്ര വായ്പയുടെയും, ഫ്രാഞ്ചൈസി വായ്പയുടെയും പ്രയോജനം ലഭിക്കും.
യോഗത്തിൽ ബാങ്ക് ചീഫ് ജനറൽ മാനേജർ ശ്രീ. റോയ് എബ്രഹാം, മിൽമ മാർക്കറ്റിംഗ് കൺസൾട്ടന്റ് ശ്രീ. ശ്രീജിത്ത് നായർ, അസിസ്റ്റന്റ് മാനേജർ ഫിനാൻസ് വിമൽ ദേവ്, ഇരുസ്ഥാപനങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.