കൊച്ചി: സിപിഎം നേതാവ് പി.ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരാളൊഴികെ എട്ടു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. രണ്ടാം പ്രതി ചിരിക്കണ്ടോത്ത് പ്രശാന്തിനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ജനുവരി 11ന് പ്രസ്താവിച്ച വിധിയുടെ പകർപ്പ് ഇപ്പോഴാണ് പുറത്തു വന്നത്. ജസ്റ്റിസ് സോമരാജന്റെ കോടതിയാണ് വിധി പ്രസ്താവിച്ചത്.
നേരത്തെ ആർഎസ്എസ് ജില്ലാ കാര്യവാഹക് കണിച്ചേരി അജി ഉൾപ്പെടെ ആറു പേരെ വിചാരണക്കോടതി 10 വർഷം തടവിനു ശിക്ഷിച്ചിരുന്നു. മൂന്നു പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. ശിക്ഷിച്ചതിനെതിരെ പ്രതികളും മൂന്നു പേരെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇങ്ങനെയുള്ള 9 പ്രതികളിൽ 8 പേരെയാണ് വെറുതെ വിട്ടിരിക്കുന്നത്.
കടിച്ചേരി അജി, കൊയ്യോൻ മനോജ്, കുനിയിൽ ഷനൂബ്, കൊവ്വേരി പ്രമോദ്, പാര ശശി, ജയപ്രകാശൻ, ഇളംതോട്ടത്തിൽ മനോജ്, തയ്ക്കണ്ടി മോഹനൻ എന്നിങ്ങനെ 8 പ്രതികളെയാണ് വെറുതെ വിട്ടത്. 1999ലെ തിരുവോണ നാളിൽ പി. ജയരാജനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ കേസ്.