55-ാമത്തെ വയസ്സില്‍ മണാലിയിലേക്ക് യാത്രപോയി വൈറലായ നാദാപുരം സ്വദേശി നഫീസുമ്മയെ വിമര്‍ശിച്ചുകൊണ്ടുള്ള മതപണ്ഡിതന്റെ പ്രസംഗം വിവാദത്തില്‍. സമസ്ത എ.പി വിഭാഗം പണ്ഡിതനും സുന്നി വോയ്‌സ് എഡിറ്ററുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരിയുടെ പ്രസംഗമാണ് വിവാദത്തിലായത്. പ്രസംഗം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നഫീസുമ്മയ്ക്ക് മാനസികപ്രയാസം കാരണം വീടിന് പുറത്തിറങ്ങാനാവുന്നില്ലെന്നും ഉമ്മ എന്ത് തെറ്റാണ് ചെയ്തത് എന്നും ചോദിക്കുകയാണ് നഫീസുമ്മയുടെ മകള്‍ ജിഫാന.
വിഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/reel/DDrLMyCSKyG/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
25 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീ ദിഖ്‌റും സ്വലാത്തും ചൊല്ലി ഏതെങ്കിലും മൂലയിലിരുന്നതിന് പകരം ഏതോ നാട്ടില്‍ പോയി മഞ്ഞില്‍ കളിക്കുകയാണെന്നും വിധവകള്‍ വീട്ടിലിരിക്കണമെന്നുമായിരുന്നു ഇബ്രാഹിം സഖാഫിയുടെ പ്രസംഗം. വിനോദയാത്രക്ക് പോയി വീഡിയോ ഇടുന്നത് തെറ്റാണന്നും മതപണ്ഡിതന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
മതപണ്ഡിതന്റെ ഈ പ്രസംഗം നഫീസുമ്മയ്ക്കും കുടുംബത്തിനും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് മകള്‍ ജിഫാന പറയുന്നു. 25 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച സ്ത്രീക്ക് ലോകം കാണാന്‍ അവകാശം ഇല്ലേയെന്നും ജിഫാന ചോദിക്കുന്നു. ‘കഴിഞ്ഞ ഡിസംബറിലാണ് ഞാനും ഉമ്മയും മണാലിയിലേക്ക് പോയത്. ആദ്യമായി മഞ്ഞ് കണ്ട ഏറെ സന്തോഷിക്കുകയും അതൊരു റീലായി പുറത്ത് വരികയും ചെയ്തു. അതിനെതിരെ മതപണ്ഡിതന്റെ വിമര്‍ശനം വന്നതോടെ ഉമ്മയ്ക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാനോ മരണവീട്ടില്‍പോലും പോകാനോ പറ്റുന്നില്ല. എല്ലാവരും പണ്ഡിതന്റെ പ്രഭാഷണത്തെ കുറിച്ച് പറയുന്നത് ഉമ്മയെ മാനസികമായി തളര്‍ത്തി’-ജിഫാന പറയുന്നു.
ഒരു പ്രമുഖ പണ്ഡിതന്‍ ഒരു പ്രഭാഷണത്തിലൂടെ തകര്‍ത്തത് ഒരു കുടുംബത്തിന്റെ സമാധാനമാണെന്നും ജിഫാന പറയുന്നു. ഭര്‍ത്താവിന്റെ മരണശേഷം കൂലിപ്പണിയെടുത്ത് കുടുംബം പോറ്റിയ നഫീസുമ്മ മക്കള്‍ക്കൊപ്പം യാത്ര പോകാറുണ്ട്. മതപണ്ഡിതന്റെ പ്രസംഗം വിവാദമായതോടെ സാമൂഹികമാധ്യമങ്ങളില്‍ നഫീസുമ്മക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.