ഹല്‍ദ്വാനി: 38-ാം ദേശീയ ഗെയിംസിൽ കേരളത്തിന് വെള്ളിയാഴ്ച ഒരു വെള്ളിയും വെങ്കലവും. വനിതാ ബീച്ച് ഹാൻഡ് ബോൾ ഫൈനലിൽ കേരളം ഹരിയാണയോട് തോറ്റു (22-7, 32-5). കഴിഞ്ഞതവണയും കേരളത്തിന് വെള്ളിയായിരുന്നു.
പുരുഷ ഖോ ഖോ യിൽ സെമിയിൽ കേരളം ഒഡിഷയോട് പരാജയപ്പെട്ടു ( 33 – 26). ഇതോടെ കേരളം വെങ്കലത്തിലൊതുങ്ങി. കഴിഞ്ഞതവണയും വെങ്കലമായിരുന്നു. ഇതോടെ രണ്ടു സ്വർണവും ഒരു വെള്ളിയും മൂന്നു വെങ്കലവുമടക്കം കേരളത്തിൻ്റെ ആകെ മെഡൽ ആറായി.
വോളിബോളിൽ കേരളാ ടീമുകൾ സെമിയിലെത്തി. പുരുഷൻമാരുടെ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കേരളം കർണാടയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി. സ്‌കോർ: 25-21,25-18, 25-16. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് കേരളം സെമി ഫൈനലിന് യോഗ്യത നേടിയത്.
ആദ്യ മത്സരത്തിൽ സർവീസസിനേട് പരാജയപ്പെട്ടിരുന്നു. ശനിയാഴ്ച സെമിയിൽ കേരളം തമിഴ്‌നാടിനെ നേരിടും . വനിതാ വിഭാഗത്തിൽ തോൽവി അറിയാതെയാണ് കേരളം സെമി ഫൈനലിന് യോഗ്യത നേടിയത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കർണാടകയെ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്ക് തോൽപ്പിച്ചു. സ്‌കോർ 25-12, 25-16, 25-17. സെമിയിൽ ചണ്ഡീഗഢാണ് എതിരാളി.
വനിതകളുടെ ഭാരോദ്വഹനം 45 കിലോഗ്രാം വിഭാഗത്തില്‍ പി.എസ്. സുഫ്‌ന ജാസ്മിൻ കേരളത്തിനു വേണ്ടി ആദ്യ സ്വര്‍ണം നേടിയിരുന്നു. നീന്തലില്‍ ഹര്‍ഷിത ജയറാമിലൂടെ കേരളത്തിന് രണ്ടാം സ്വര്‍ണവും ലഭിച്ചു.
200 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ 2:42.38 എന്ന സമയത്ത് ഫിനിഷ് ചെയ്താണ് ഹർഷിത ഒന്നാമതെത്തിയത്. ഇതോടെ കേരളം രണ്ടു സ്വര്‍ണവും രണ്ടു വെങ്കലവും ഉള്‍പ്പെടെ നാലു മെഡലുകൾ വ്യാഴാഴ്ച തന്നെ നേടിയിരുന്നു.