ന്യൂഡല്‍ഹി:ബലൂചിസ്താനിലുണ്ടായ ട്രെയിന്‍ റാഞ്ചലിന് പിന്നാലെ പാകിസ്താൻ ഇന്ത്യക്കെതിരേ രംഗത്തെത്തി. പാകിസ്താനെതിരേ ഇന്ത്യ ഭീകരവാദം സ്പോണ്സര് ചെയ്യുന്നുവെന്നാണ് ആരോപണം. അത് അടിസ്ഥാനരഹിതമാണെന്നും രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങള്‍ക്കും പരാജയങ്ങള്‍ക്കും മറ്റുള്ളവരെയാണ് പാക്കിസ്ഥാൻ കുറ്റപ്പെടുത്തുന്നതെന്നും ഇന്ത്യ തിരിച്ചടിച്ചു.
പാകിസ്താന് ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണം തള്ളുന്നുവെന്നും ആഗോള ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകത്തിന് മുഴുവന്‍ അറിയാമെന്നും വിദേശകാര്യ വക്താവ് രണ്‍ധിര്‍ ജെയ്സ്വാള്‍ പറഞ്ഞു. വിരല്‍ ചൂണ്ടുന്നതിന് പകരം പാകിസ്താന് സ്വയം ഉള്ളിലേക്ക് നോക്കണം. രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങള്‍ക്കും പരാജയങ്ങള്‍ക്കും മറ്റുള്ളവരെയാണ് കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തേ ഇന്ത്യക്കെതിരേ ശക്തമായ ആരോപണങ്ങളാണ് പാകിസ്താന് വിദേശകാര്യ വക്താവ് ഷാഫ്ഖത് അലി ഖാന് ഉന്നയിച്ചത്. ഇന്ത്യ ഭീകരവാദം സ്പോണ്സര് ചെയ്യുന്നുവെന്നും അയല്‍രാജ്യങ്ങളെ അസ്ഥിരപ്പെടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. മാത്രമല്ല ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരേയും വിമര്‍ശനമുന്നയിച്ചു. പാകിസ്താന് ഭീകരസംഘടനയായി കണക്കാക്കുന്ന ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മിയെ(ബിഎല്‍എ) ഇന്ത്യയിലെ മാധ്യമങ്ങള്‍ മഹത്വവത്കരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. അതിന് പിന്നാലെയാണ് ഇന്ത്യ ശക്തമായ മറുപടിയുമായി രംഗത്തെത്തിയത്.