കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഒക്ടോബർ 29-ന് വിധി പറയും. വാദം പൂർത്തിയായ ശേഷമാണ് കോടതി വിധി പറയാൻ മാറ്റിയിരിക്കുന്നത്. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ പോലീസ് കേസെടുത്തിരുന്നത്.
നവീൻ ബാബുവിനെ ഏതെങ്കിലും തരത്തിൽ അപമാനിക്കുക ആയിരുന്നില്ല ദിവ്യയുടെ ഉദ്ദേശമെന്നും ഈ പരാമർശം വഴി അഴിമതിക്കെതിരേയുള്ള പോരാട്ടമാണ് ലക്ഷ്യമിട്ടതെന്നുമാണ് കോടതിയിൽ ദിവ്യയുടെ അഭിഭാഷകനായ കെ. വിശ്വൻ വാദിച്ചത്. സാമൂഹിക പ്രവർത്തക എന്ന നിലയിൽ ഒരു ദിവസം 250 കിലോമീറ്റർ സഞ്ചരിക്കുന്നയാളാണ്, 24 മണിക്കൂറും സജീവമായി പ്രവർത്തിക്കുന്ന രാഷ്ട്രീയപ്രവർത്തകയാണ്, ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന വ്യക്തിയാണ് തുടങ്ങിയ വാദങ്ങളും കോടതിയിൽ ഉന്നയിച്ചു.
ഒക്ടോബർ 18-നാണ് ദിവ്യയ്ക്കുവേണ്ടി മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നത്. ഭാരതീയ ന്യായസംഹിതയിലെ 108 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ദിവ്യയ്ക്കെതിരേ ചുമത്തിയത്. ഒക്ടോബർ 14-ന് രാവിലെ കണ്ണൂരിൽ നടന്ന സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായ കളക്ടർ അരുൺ കെ. വിജയൻ പി.പി. ദിവ്യയെ കണ്ടിരുന്നു. വൈകീട്ട് മൂന്നിന് എ.ഡി.എമ്മിന് യാത്രയയപ്പ് നൽകുന്ന കാര്യം സംസാരിച്ചപ്പോൾ പങ്കെടുക്കാൻ സമ്മതിച്ചതായാണ് ദിവ്യ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്. മുൻകൂർ ജാമ്യാപേക്ഷയിയിലെ പ്രധാന വാദവും ഇതായിരുന്നു. അതേസമയം ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നാണ് കളക്ടർ കഴിഞ്ഞ ദിവസവും ആവർത്തിച്ചത്.