നാഗ്പുർ: രഞ്ജി ട്രോഫി ഫൈനലിൽ ആദ്യ ഇന്നിംഗ്സിൽ വിദർഭയുടെ 379 റൺസിനെതിരെ ബാറ്റ് ചെയ്ത കേരളം 342 റൺസിന് പുറത്ത്. ഇതോടെ വിദർഭ ആദ്യ ഇന്നിംഗ്സിൽ 37 റൺസ് ലീഡ് നേടി.
98 റൺസുമായി നായകൻ സച്ചിൻ ബേബിയും 79 റൺസുമായി ആദിത്യ സർവാതെയും പൊരുതിയെങ്കിലും ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാൻ കേരളത്തിനായില്ല. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് സ്കോര്‍ 170ല്‍ നില്‍ക്കെയാണ് നാലാം വിക്കറ്റ് നഷ്ടമായി.
ആദിത്യ സാര്‍വതെയാണ് മടങ്ങിയത്. പിന്നാലെ ക്രീസിലെത്തിയ സല്മാന് നിസാര്‍ സച്ചിൻ ബേബിക്കൊപ്പം 49 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ, സ്കോർ 200 കടന്നതിനു പിന്നാലെ 21 റണ്‍സുമായി സൽമാൻ പുറത്തായി.
വിദർഭയുടേതിനു സമാനമായി തകർച്ചയോടെയായിരുന്നു കേരള ഇന്നിംഗ്സിന്റെയും തുടക്കം. ഓപ്പണർമാരായ അക്ഷയ് ചന്ദ്രനെയും (14) രോഹൻ കുന്നുമ്മലിനെയും (0) ക്ലീൻബൗൾഡാക്കി ദർശൻ നല്‍കണ്ഡെ കേരളത്തെ ഞെട്ടിച്ചു. പിന്നീട് യുവതാരം അഹമ്മദ് ഇമ്രാനെ കൂട്ടുപിടിച്ച് ആദിത്യ സർവാതെ നടത്തിയ രക്ഷാപ്രവർത്തനമാണ് വൻതകർച്ച ഒഴിവാക്കിയത്.
32-ാം ഓവറിൽ അഹമ്മദ് ഇമ്രാനെ യഷ് ഠാക്കൂർ പകരക്കാരൻ എ.ആർ. മോക്ഹഡെയുടെ കൈകളിലെത്തിച്ചതോടെ വീണ്ടും ആശങ്ക. പിന്നാലെയെത്തിയ ക്യാപ്റ്റൻ സച്ചിൻ ബേബി സർവാതെയ്ക്കൊപ്പം കൂട്ടിച്ചേർത്ത 63 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് സ്കോർ 150 കടത്തിയത്.
ടീം സ്കോർ 170 ൽ നിൽക്കെ സർവാതെയും മടങ്ങി. 21 റൺസെടുത്ത സൽമാൻ നിസാർ ടീം സ്കോർ 219 ൽ നിൽക്കെയും 34 റൺസെടുത്ത മുഹമ്മദ് അസറുദ്ദീൻ ടീം സ്കോർ 278 ൽ നിൽക്കെയും പുറത്തായി.
പിന്നീട് ഒത്തുച്ചേർന്ന സച്ചിൻ ബേബിയും ജലജ് സക്സേനയും പ്രതീക്ഷ നൽകി. ഇരുവരും ചേർന്ന് ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് കേരളത്തിനെ എത്തിക്കുമെന്ന് തോന്നിച്ചു. എന്നാൽ ടീം സ്കോർ 324 ൽ നിൽക്കെ നായകൻ സച്ചിൻ ബേബി പുറത്തായതോടെ കേരളത്തിന്റെ പ്രതീക്ഷകൾ അവസാനിച്ചു.