തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ സന്ദർശകർ കുറഞ്ഞതിൽ പാർട്ടി പ്രവർത്തകരോട് ക്ഷുഭിതനായി തൃശൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. ഇന്നുരാവിലെ ശാസ്‌താംപൂവം ആദിവാസി കോളനിയിൽ സന്ദർശനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആളുകുറഞ്ഞതും ചില പ്രവർത്തകരുടെയടക്കം പേരുകൾ വോട്ടർ പട്ടികയിൽ ചേർക്കാത്തതുമാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്.
സുരേഷ് ഗോപി എത്തിയസമയം കോളനിയിൽ ആളുകൾ വളരെ കുറവായിരുന്നു. ഇതുകണ്ട് വാഹനത്തിൽ നിന്നിറങ്ങാൻ അദ്ദേഹം തയ്യാറായില്ല. ആളുകൾ വീടുകളിൽ നിന്ന് ഇറങ്ങിവരാത്തതും ചൊടിപ്പിച്ചു. പാർട്ടി പ്രവർത്തകരും കുറവാണെന്ന് കണ്ടപ്പോൾ അദ്ദേഹം വാഹനത്തിൽ കയറി മടങ്ങാൻ ശ്രമിക്കുകയായിരുന്നു.
‘അടുപ്പിക്കാത്ത സ്ഥലത്തേയ്ക്ക് എന്തിനാണ് എന്നെ കൊണ്ടുവന്നത്? എന്ത് ആവശ്യത്തിനാണ്? നിങ്ങൾ എനിക്ക് വോട്ട് വാങ്ങിതരാനാണെങ്കിൽ വോട്ട് ചെയ്യുന്ന പൗരൻ ഇവിടെയുണ്ടാകണം. ബൂത്തുകാർ ഇത് മനസിലാക്കണം. നമ്മൾ യുദ്ധത്തിനല്ല ഇറങ്ങിയിരിക്കുന്നത്. അതിന് എന്നെ സഹായിച്ചില്ലെങ്കിൽ നാളെ ഞാൻ തിരുവനന്തപുരത്തേയ്ക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖറിനുവേണ്ടി പ്രവർത്തിച്ചോളാം. എനിക്ക് ഒരു താത്‌പര്യവുമില്ല. ഭയങ്കര കഷ്ടമാണിത്’- വനിതാ പ്രവർത്തകരോടടക്കം സുരേഷ് ഗോപി ചോദിച്ചു. പ്രവർത്തകർ അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുമുണ്ടായിരുന്നു.